Thursday, March 17, 2011

മരണമേ നീ വഴി മാറി പ്പോവുക..




സദാ വളര്‍ന്നു കൊണ്ടിരിക്കുന്ന ജീവ കോശങ്ങള്‍ നിശ്ചലമാകുന്നത്
എപ്പോള്‍? ജീവനും മരണത്തിനും ഇടയിലുള്ള മാത്രയ്ക്ക് എന്താണ് പേര്?
കയ്യില്‍ പിടിച്ച പ്രാണന്‍ തിരിച്ചു കിട്ടിയെന്നു തോന്നിയാല്‍ എന്തെല്ലാം തോന്നാം?
ഏത് യാത്രക്കും പിന്‍ ബെഞ്ചില്‍ സ്ഥാനം പിടിക്കാന്‍ ഇഷ്ടമുള്ള….
ഒരു കാലൊടിഞ്ഞ കാക്കയെ പോലെയാണ് ചിലപ്പോള്‍ എന്റെ ചിന്തകള്‍..
നേരെ നില്‍ക്കാന്‍ പല തവണ ശ്രമിച്ചാലും ചാഞ്ഞു പോകുന്ന കടലോളം
ആഴമുള്ള സംശയങ്ങള്‍…
കൈ വിട്ടെന്ന് തോന്നിയ ജീവന്‍
കൂടുതല്‍ ആത്മ ചൈതന്യം ഉള്‍കൊണ്ട കരുത്തോടെ പിന്നീട്
എന്റെ മുന്നില്‍ മുട്ട് കുത്തി നിന്നു, വിധേയതോടെ…
പ്രവാസ ജീവിതം…
ദക്ഷിണാഫ്രികയാല്‍ ചുറ്റപ്പെട്ട ലെസോത്തോ
എന്ന നാട് എനിക്ക് തന്ന 5 വര്‍ഷത്തെ ‘അതി ജീവനം ‘…
വേനലില്‍ തീയിനെക്കാള്‍ ചൂടുള്ള കനല്‍ കാറ്റും….
ഇല പൊഴിയും കാലത്തില്‍, അസ്ഥി മരവിക്കുന്ന തണുപ്പും…..
കല്ല് പോലെ പെയ്യുന്ന ഐസ് കഷണങ്ങള്‍ക്ക് മീതെ ഷു ഇട്ടു നടന്നാലും
ഫര് കൊണ്ട് തുന്നീയ വൂളന്‍ ജാക്കറ്റ് ഒന്നിന് മീതെ ഒന്നിട്ടാല്‍
പോലും സഹായത്തിനു എത്താത്ത
മരവിക്കുന്ന കാറ്റും ,പല്ല് പോലും മരവിക്കുന്ന, മഞ്ഞും…
എന്നെ മറ്റൊരു ശിശിര ഭൂമിയാക്കി…

‘ഒരാള്‍ക്ക് എത്ര മണ്ണ് വേണം’ എന്നല്ല
ടോള്‍സ്‌റ്റോയ് പറഞ്ഞ ആ കഥ വായിക്കുമ്പോള്‍
തോന്നുക ഇന്ന്..
കടലുകള്‍ മറികടന്നെത്തിയ ഈ വന്‍കരയില്‍ ഞാന്‍ കണ്ട
മണ്ണിനു അപരിചിതത്വത്തിന്റെ അമ്ല രുചി
ആണെന്നറിയാന്‍ സമയം എടുത്തു..
വിമാനത്താവളത്തിലും റോഡരികിലും, ടാക്‌സി സ്റ്റാന്‍ഡിലും
എല്ലാം ……
വൃത്തിയുള്ള പെണ്ണുങ്ങളും ആണുങ്ങളും നിര തെറ്റാതെ
അവരുടെ ഊഴം കാത്തു നില്‍ക്കുന്ന കാഴ്ച
എന്നെ ആകര്‍ഷിച്ചിരുന്നു..
കറുമ്പരുടെ ചിരിക്കാത്ത കുട്ടികളും,
ചെരിപ്പിടാത്ത വെള്ളക്കാരും,
പര്‍ദയിട്ട മുസ്്‌ലിംകളും ,
........
ആരെയും ശ്രദ്ധിയ്ക്കാതെ സ്വയം ഉണ്ടാക്കിയ വഴിയിലൂടെ അതിവേഗം നടന്നു നീങ്ങുന്ന
കാഴ്ച കണ്ടു മടങ്ങിയാലോ എന്ന് വരെ തോന്നിപ്പോയ നിമിഷങ്ങള്‍..

ആകാശ ചാലുകള്‍ കീറിയ വഴിയിലൂടെ കണ്ണെത്താ ദൂരമേറിയ യാത്ര
കുറച്ചൊന്നുമല്ല എന്നെ അലോസരപ്പെടുത്തിയത്..

അന്യ നാട്ടില്‍ കാലെടുത്തു കുത്തിയ മുഹൂര്‍ത്തം …
മുട്ട്കുത്തി സ്വന്തം മണ്ണിനു മുത്തം കൊടുക്കുന്ന സ്വരാജ്യക്കാരെ കണ്ടപ്പോള്‍
അര നിമിഷം എന്റെ നാടിനെ ഓര്‍ത്ത് ….

‘കള്ളന്‍ മാരുള്ള നാടാണ്..സൂക്ഷിക്കണം.
തോക്കും, കത്തിയും നമ്മള്‍ നിത്യേന ഉടുപ്പും മാറും പോലെ നിസ്സാരമാണ് ഇവര്‍ക്ക്..
….
തോക്കുകള്‍ സൂക്ഷിക്കുക..
മനുഷ്യരോ തോക്കുകളോ സൂക്ഷിക്കേണ്ടത്?

എനിക്ക് തിരിച്ചു പോകണം എന്ന് ഒരു കൊച്ചു കുട്ടിയെ പോലെ
അലറണം എന്ന് തോന്നി..
എന്നാല്‍ അഞ്ചു വര്‍ഷം അലറാതെ അടക്കം പിടിച്ചു അടിമയെപ്പോലെ
കഴിയണമെന്ന് ഞാന്‍ എന്നെ ശാസിച്ചു..

………………..
വേനല്‍
ഒഴിവു കാലം എനിക്ക് മരണത്തെക്കാള്‍ ഭയാനകമായി…
പകല്‍ ഒരിക്കലും ശുഭ്രാമായിരുന്നില്ല..
തീക്കനല്‍ കോരി ഒഴിച്ച പകലുകള്‍
……………
പകല്‍ കണ്ട മുഖമല്ല രാത്രി്ക്ക്…..
..വെറും 5 rand ( S.Africa currency =35 ഇന്ത്യന്‍ റുപ്പീസ് )
വില ഇട്ട കറുത്ത ശരീരങ്ങള്‍ വില പേശി വാങ്ങുവാന്‍ വഴി അരികില്‍
ചീനക്കാരും, കറുമ്പരും….
ഈ വേനലില്‍
അരക്കെട്ടിലെ ഊഷ്മാവ് അളക്കാന്‍ തണുപ്പാണോ ചൂടാണോ വേണ്ടതെന്നു
പിന്നെയും സംശയം ..
………………….
രാത്രി എപ്പോഴോ വാതില്‍ക്കല്‍ മുട്ട് കേട്ടു വാതില്‍ തുറന്നപ്പോള്‍
തള്ളി ക്കയറി വന്നത് മൂന്നു കറുത്ത കള്ളന്മാര്‍.
‘stay there you dirty indians… we will kill you alll…’
കണ്ണില്‍ കണ്ടത് ചവിട്ടി തെറിപ്പിച്ചു കൊണ്ട് കയറിയ
തോക്ക് ധാരികള്‍ ഞങ്ങളെ മരണ വക്ത്രത്തില്‍ നിറുത്തി കൊണ്ട് അര മണിക്കൂര്‍ ….
ഒരുത്തന്‍ വീട് മുഴുവന്‍ അരിച്ചു പെറുക്കി അവനു വേണ്ടത് കൈക്കലാക്കി..
അടുക്കളയില്‍ കയറി, മാങ്ങ പച്ചടിയും, ഉരിള കിഴങ്ങ് വറുത്തതും പൊതിഞ്ഞെടുത്തു കൊണ്ട്
ഒരുത്തന്‍ ആക്രോശിച്ചു…
‘ഇവിടെ മുട്ട ഇരിപ്പില്ലേ?മുട്ട?’ എന്ന് പറഞ്ഞു മുഷ്ടി ചുരുട്ടി
ഞങ്ങളുടെ അടുത്തേക്ക് വന്നു..
….ഇന്ന് ഏകാദശി ആയതു കൊണ്ട് മത്സ്യ മാംസം വെചില്ലാ..
എന്ന് പറഞ്ഞാല്‍ മാത്ര അവനു മനസിലാകുമായിരുന്നെങ്ങില്‍…
‘മുട്ട ഇല്ല നിനക്ക് കോഴി വാങ്ങാന്‍ ഉള്ള പൈസ എടുത്തോ എന്ന് പറഞ്ഞു എന്റെ ഏട്ടന്‍ കീശയിലുള്ള
ചില്ലറ കൊടുത്തത് അവനു ഇഷ്ടമായില്ലെന്നു തോന്നു..
സ്ത്രീകള്‍ മുഴുവന്‍ പേരും ടോയലെട്ടില്‍ കയറണം എന്നായി അവന്‍…
(കൂട്ട ബാലാല്‍സംഗം അവിടെ ഒരു വിനോദം ആണെന്ന് കേട്ടറിഞ്ഞ ഞാന്‍
തല ചുറ്റി വീഴും എന്നായപ്പോള്‍ ഏട്ടന്റെ മറുപടി..)
അതൊന്നും ശരിയാകില്ലാ..നിനക്ക് വേണമെങ്ങില്‍ പുറത്തു കിടക്കുന്ന ടൊയോട്ട
എടുത്തോ..ഇതാ കീ..എന്ന് പറഞ്ഞത് കേട്ടു
കൂട്ടത്തില്‍ പൊക്കമുള്ള ഒരുത്തന്‍ അവരുടെ ഭാഷയില്‍
എന്തോ അടക്കം പറഞ്ഞു…
അര നിമിഷം പിന്നെയും…
കയ്യില്‍ കിട്ടിയ പണവും ,തീറ്റ സാധങ്ങളും കൊണ്ട് മൂവരും സ്ഥലം വിട്ടു…
പോകും മുന്പ് മുന്‍വാതില്‍ അടച്ചു കുറ്റിയിട്ടു കീ കുറ്റി ക്കാടില്‍ വലിചെരിച്ജു അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ മറന്നില്ല..
അര മണിക്കൂര്‍ നേരം ഞാന്‍ തോക്കിന്‍ മുനില്‍ മരണം കണ്ട
ആദ്യത്തെ ‘വിദേശി ‘ ആയി..
മരണം വഴി മാറിപ്പോയ ഒരേ ഒരു നിമിഷം..
ഒരു മാത്ര ഞാന്‍ വീട് ഓര്‍ത്തു, നാട് ഓര്‍ത്തു.
ഇനി ഒരിക്കലും കാണാന്‍ ആകാത്ത സൂര്യോദയം ഓര്‍ത്തു..
ജീവന്‍ തിരിച്ചു കിട്ടിയെന്നു വിശ്വസിക്കാനാകാതെ
പിന്നെ പൊട്ടിക്കരഞ്ഞു…
ഇപ്പോള്‍നിസ്സാര കാര്യത്തിനു വരെ സ്വയം ജീവന്‍ വെടിയുന്നവരുടെ വാര്‍ത്തകള്‍
ദിനം വായിക്കുമ്പോള്‍
പല കുറി ഓര്‍ത്തു പോകുന്നു
അഴകുള്ള പൂമ്പാറ്റയ്ക്കും ആയുസുള്ള കാക്കയ്ക്കും ജീവന്‍ തരുന്ന
ഈശ്വരന്‍ തിരിച്ചു തന്ന ഈ ജീവിതം…
നന്ദി ആരോടൊക്കെ?….
ഈശ്വരനോട്, ഭാഗ്യ നിമിഷങ്ങളോട് ..പിന്നെ…….
കൈ അകലും ദൂരത്തു നിന്ന മരണത്തോട്...

മരണമേ …
ഹാ...നീ അകലെ വഴി മാറിപ്പോവുക..