Tuesday, May 3, 2011

രണ്ടാമൂഴം എന്ന സിനിമ




രണ്ടാമൂഴം" സിനിമ ആക്കുന്നു എന്ന വാര്‍ത്തയും
ആരോക്കെയാവാം അതില്‍ അഭിനയിക്കുക എന്ന അഭ്യൂഹവും
ഈയിടെ കാണുന്നു.

ഈ നോവല്‍ ഇറങ്ങിയ സമയം എം ടീ ഇത് സിനിമ ആക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞിരുന്നു.
ഒന്നാമത് ഉത്തരേന്ത്യന്‍ സോപ്പ് പോലെ വര്‍ണാഭമായ പശ്ചാത്തലമല്ല
ഇതില്‍ ഉള്ളതെന്നും കണ്ണഞ്ചിപ്പിക്കുന്ന വിഭൂഷണങ്ങള്‍ ഉള്ള ചിത്രണം അല്ല ഇതില്‍ കഥാ പാത്രങ്ങള്‍ക്ക് ഉള്ളതെന്നും, അത് കൊണ്ട് തന്നെ സിനിമ ആക്കിയാല്‍ രണ്ടാമൂഴതോട് നീതി പുലര്‍ത്താന്‍ കഴിയില്ലെന്നും ആണ് അന്ന് അദ്ദേഹം പറഞ്ഞത്.
എന്തോ, സിനിമ ആക്കുന്നെന്നു ഈയിടെ വാര്‍ത്ത കണ്ടു.
അപ്പോള്‍ ആര് ഒക്കെ അഭിനയിക്കണം എന്ന്, രണ്ടാമൂഴം"
വായനക്കാര്‍ ചര്‍ച്ച ചെയ്യുക സ്വാഭാവികം..
കൂടുതല്‍ പേരും നിര്‍ദേശിച്ചത് ഭീമന്‍ ആയി അഭിനയിച്ചാല്‍ നന്നാവുക ഇവരാണ്.
മോഹന്‍ ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ഈ മൂന്നു പേരുടെ പേരാണ് ഭീമന്‍ ആയി അഭിനയിക്കാന്‍ നിര്‍ദേശിച്ചു കാണുന്നത്..
(എം ടീ -ഹരിഹരന്‍ ടീം ചര്‍ച്ചകള്‍ നടത്തുന്നതെ ഉള്ളൂ..)
പന്ത്രണ്ടാം വയസു മുതലാണ്‌ ഇതില്‍ കഥാ പാത്രങ്ങള്‍ കൌമാരം കടക്കുന്നതും യൌവനത്തില്‍ പ്രവേശിക്കാന്‍ തുടങ്ങുന്നതും.
ദ്രൌപതിയെ വിവാഹം ചെയ്യുന്ന പാണ്ഡവര്‍ പൂര്‍ണ്ണ യൌവനത്തില്‍ പ്രവേശിച്ചിരുന്നു..
ഭീമന്‍ ബലന്ധരയെ പാണി ഗ്രഹണം ചെയ്യുമ്പോഴേക്കും അയാള്‍ ഒരു പുരുഷനായി കഴിഞ്ഞിരുന്നു..
(വയസു അപ്പോള്‍ ഭീമന് വെറും 16 ).
രണ്ടാമൂഴതിലെ കാല്‍ ഭാഗം ഇവരുടെ ചെറുപ്പ കാലത്ത് നടക്കുന്ന സംഭവങ്ങളാണ്..
16 വയസായ "ബാലനായ" മമ്മൂട്ടി, ലാല്‍, സുരേഷ് ഗോപി ഇവരെയൊക്കെ ഭീമനായി മനസ്സില്‍ വരച്ചു നോക്കി. ഞാന്‍..
കിം കരണീയം.?
12 വയസ് മുതല്‍ മഹാ പ്രസ്ഥാനം പ്രാപിക്കും വരെ ഏതാണ്ട് 40
വയസ് വരെയുള്ള കര്‍മ്മ മണ്ഡലമാണ് ഈ കഥാ പാത്രങ്ങള്‍ക്ക് ജീവന്‍ പകരേണ്ടത്.
കഴിവതും ഒറ്റ അഭിനേതാവിനെ ക്കൊണ്ട് തന്നെ അഭിനയിപ്പിച്ചു കൊണ്ടുള്ള പൂര്‍ണ്ണത കൈ വരുത്തല്‍ .
(തീരെ ചെറിയ കുട്ടികള്‍ ആയിരിക്കുമ്പോള്‍ ഉള്ള ഭാഗം അല്ല ഉദ്ദേശിക്കുന്നത്.
പാണ്ടുവിന്റെ മരണ ശേഷം കൊട്ടാരത്തിലേക്ക് വരുന്ന വിധവയായ കുന്തിയെ അനുഗമിച്ച കുഞ്ഞുങ്ങളുടെ ഭാഗം ഒഴിച്ച്,
ആയുധ അഭ്യാസം ചെയ്യുന്ന കൌമാരക്കാര്‍ മുതല്‍ ഒറ്റ നടനെ ക്കൊണ്ട് അഭിനയിപ്പിക്കല്‍.
(റിച്ചാര്‍ഡ് ആറ്റന്‍ ബറോയുടെ "ഗാന്ധി" ഓര്‍ക്കുക)
ആരൊക്കെ അഭിനയിക്കും എന്നൊന്നും ഇത് വരെ അറിവായിട്ടില്ല..
എന്നാലും ആളുകള്‍ അവര്‍ക്ക് ഇഷ്ട്ടപ്പെട്ട നടന്മാരുടെ പേര് പറഞ്ഞു സായൂജ്യം അടയുന്നു.. അതിന്റെ വ്യാപ്തി മനസിലാക്കാതെ.
ചര്‍ച്ച നടക്കട്ടെ.
പറ്റിയ നടന്മാരെ കണ്ടെത്തട്ടെ..
അവസാനം എഴുന്നെറ്റവന്‍ കട്ടിലൊടിച്ചു എന്ന് പറയിക്കരുത്.

ഹരിഹരന്‍, എം ടീയെ അല്ലാതെ വേറെ ഒരു തിര കഥ കൃതുമായി അത്ര രസത്തില്‍ അല്ലയോ ആവോ?
നാളിതു വരെ ആശാന്‍ മറ്റു എഴുത്തുകാരോട് അയിത്തം കല്‍പ്പിച്ച മട്ടോ, അതോ ഹരിഹരനോട് മറ്റു എഴുത്തുകാര്‍ അയിത്തം കല്പ്പിച്ചതോ, എന്തോ,
1979 മുതല്‍ എം ടീ യുമായുള്ള കൂട്ട് കെട്ട് "ശ്ശി" പിടിച്ച മട്ടാണ് കക്ഷിക്ക്..
പ്രേപൂജാരി എന്ന തല്ലിപ്പൊളി പടം എടുത്ത്‌ കൈ പോള്ളിയതിനു ശേഷം പിന്നെ ആശാനെ കണ്ടു കിട്ടിയത് ഈയിടെ.
ഇടയ്ക്ക് "മയുഖം "എടുത്ത്‌എങ്കിലും
അത്രയ്ക്കങ്ങോട്ട് ആളുകള്‍ വക വെച്ചു കൊടുത്തും ഇല്ല..
(ഒരു മുപ്പത് വര്ഷം മുന്പ് ഇറങ്ങേണ്ടി ഇരുന്ന സിനിമ.
മദനോത്സവം, ശാലിനി എന്റെ കൂട്ടുകാരി....നായികമാര്‍ക്ക് മഹാരോഗം വന്നു മരിക്കുന്ന കരള്‍ അലിയിക്കുന്ന കഥകള്‍.)
മലയാളത്തിന്റെ മാര്‍കെറ്റ് എന്താണെന്ന് ഹരിഹരന്‍ മറക്കുന്നു. എം ടീ എന്ന
മഹാ വൃക്ഷ തണലില്‍ ഇരുന്നു പടം പിടിക്കുമ്പോള്‍.

എന്നാല്‍ പടിക്കല്‍ ചെന്ന് കലം ഉടച്ചു പഴശ്ശിരാജയില്‍".
ടിപ്പുവുനു എതിരായുള്ള പടനീക്കതിന്റെ സൂചന പറയാതെ, ആദ്യ ഭാര്യെ ക്കുറിച്ച് ലവ ലേശം പറയാതെ, സഹോദരങ്ങളെ ക്കുറിച്ച് പറയാതെ ഒരു ത്രികോണ പടയോട്ടമായി പഴശ്ശിയെ ഭീമന്റെ/ ചന്ദുവിന്റെ
പരിചേദം ആക്കി മാറ്റാന്‍ എം ടീ ശ്രമിച്ചു എന്ന് പരക്കെ ആക്ഷേപം ഉണ്ടായി..

പഴശ്ശിരാജയില്‍ ഒരു വേള ശരത് കുമാറും സുമനുമായുള്ള ഒരു സംഭാഷണം വരെ ഭീമന്റെതാണ്.(ദുര്യോധനന്‍- ഭീമന്‍ സംഭാഷണം )
മൃഗയയില്‍ ഏര്‍പ്പെടുന്ന ഈ യുവാക്കള്‍ ഭക്ഷണത്തിനായി ഇടവേള പങ്കു വെക്കുന്ന സമയം പറയുന്ന അതെ സമാനമായ സംഭാഷണം..

" പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം പണ്ടേ പോലെ ഫലിക്കുന്നില്ല"
എന്ന് പറയിക്കാന്‍ ഇട വരുതാതിരിക്കട്ടെ ഈ കൂട്ട് കെട്ട്..